Sunday, February 8, 2009

പേപ്പര്‍ വണ്ടിയില്‍ വന്ന യക്ഷി

കാര്യ കാരണ സഹിതം തന്നെ ഒരു കഥയെഴുതണം എന്നു വാശി എനിക്കു പണ്ടെ ഇല്ലാത്തതു കൊണ്ടു ഒരു തീരുമാനം ആക്കാന്‍ ഉറച്ചു.. ഒരു കഥ എഴുതന്നെ...
ഇതൊരു പഴയ കഥയാണു. കുറുമാന്‍ പറഞ്ഞ കഥയിലേപ്പോലെ ഞാന്‍ സംഭവസ്ഥലത്തു സത്യായിട്ടും ഉണ്ടായിരുന്നില്ല എന്നല്ല, ഉണ്ടായിരുന്നെങ്കില്‍ ഇതെഴുതാന്‍ ചെലപ്പൊള്‍ ഉണ്ടായേനില്ല എന്നുള്ള ഒരു വിശ്വാസം കൂടി ഇണ്ടെന്നു കൂട്ടിക്കൊളൂ...

ഞാന്‍ ചെറുതല്ല , എന്നാല്‍ അത്ര വലുതുമല്ലാത്ത ഒരു സ്ഥിതിയിലായിരുന്ന ഒരു സമയം. അതിപ്പൊള്‍ "കുട്ടികളുടെ കൂട്ടത്തില്‍ കളിക്കാന്‍ "പറ്റിയ" പ്രായം !!!" എന്നൊരു വശവും.... "ഹയ്യട ഒരു വല്യ ചെക്കന്‍ വന്നിരിക്കുന്നു, ചന്തീലെ ചോപ്പു മാറീട്ടു പോരേട ചെക്കാ ചെറപ്പൊറത്തു വന്നിരിക്കാന്‍" എന്നു മറുവശവും ..

ഇതൊന്നും വേണ്ട കൊറച്ചു ഗോസ്സിപ്പെങ്കില്‍ ഗോസ്സിപ്പ്‌ എന്നു കരുതി അടുക്കളപ്പുറത്തോട്ടു തിരിഞ്ഞാലോ.. " ആണ്‍പിള്ളേര്‍ക്കെന്താ ഇവിടെ കാര്യം" എന്നായി അമ്മ... എന്നാല്‍ പിന്നെ എന്നെ അങ്ങു കൊല്ല്", ഒരുതരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ല എന്നു വന്നാല്‍ എന്തു ചെയ്യും സഖാവെ..

പിന്നെ ചെയ്യാനുള്ളതു ഒന്നേ ഉള്ളൂ .... ഞാന്‍ അതു തന്നെ ശരണം പ്രാപിച്ചു. ഒരു ചെറിയ വിവര ശേഖരണ സംഭരണ വിതരണ ശ്രിംഖല ഞാനങ്ങു തുടങ്ങി.. എല്ലാവര്‍ക്കും യഥക്രമം മറുവഴികളില്‍ നിന്നും കാര്യങ്ങള്‍ അറിയണം, പിന്നെ നാട്ടിലെ അല്ലറ ചില്ലറ വേലി ചാട്ടങ്ങള്‍, മനസ്സിലേറെ സന്തോഷമുണ്ടാക്കുന്ന മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ എല്ലാം മെനക്കെട്ട്‌ സമ്പാദിക്കാന്‍ തുടങ്ങി. ഹോ, ഒരു പെണ്‍കുട്ടി ഒരുത്തന്‍റെ ഒളിച്ചോടി പോയി എന്നോ, വേരൊരാളുടെ വീട്ടില്‍ കള്ളന്‍ കേറി എന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ " അയ്യോ, കഷ്ടായി" എന്നും പറയുമ്പൊളും " ഹാവൂ , എന്തൊരാശ്വാസം , എന്‍റെ പ്രാര്‍ത്ഥന ഫലിച്ചൂല്ലോ.. വെറുതയല്ല തേവരു പുഷപാഞ്ജലിക്കു കാശ്‌ വാങ്ങീതു എന്നു മനസ്സില്‍പറഞ്ഞു, സഹിക്കാനാവാത്ത ചിരി ചുണ്ടു കോട്ടി ഒരു ദുഖപ്രകടനത്തിലെത്തിക്കാന്‍‍ ഇവരില്‍ പലരും കഷ്ടപെടുമ്പോള്‍, അടിയനും കൃതാര്‍ത്ഥനാവാറുണ്ട്‌. പിഴച്ചു പോണ്ടേ നമ്മക്കും...

അങ്ങനെ എനിക്കെല്ലാവരും കഥകള്‍ കേള്‍ക്കാനായി ഒരു സീറ്റ്‌ തന്നു.. അക്കൂട്ടത്തില്‍ എനിക്കു കിട്ടിയ ഒരു കുഞ്ഞു സംഭവം.

ഞങ്ങടെ നാട്ടിലെ പേരുകെട്ട യുക്തിവാദി ആയിരുന്നു കൃഷ്ണേട്ടന്‍ ( സത്യമായും പേരു വേറെ ആണു). ജനസാമാന്യത്തിനിടയില്‍ അത്യാവശ്യം രാഷ്ട്രിയം, സാമുഹ്യ സേവനം ( എന്നു വച്ചാല്‍ ഫൊറം പൂരിപ്പിക്കുക, അപേക്ഷകള്‍ എഴുതി കൊടുക്കുക, അത്യാവശ്യം അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചു ഒന്നാം വാര്‍ഡുകാരെ പ്രബുദ്ധരാക്കുക തുടങ്ങിയ ചുമതലകള്‍ എല്ലാം, സാമാന്യം നല്ല നിലയില്‍ തന്നെ സസന്തോഷം ചെയ്തു കൊടുതിരുന്നു മൂപ്പര്‍.

രാഷ്‌ട്രീയം എന്നു പറഞ്ഞാല്‍ കൃഷ്ണേട്ടന്‍റെ പ്രധാന കലാപരിപാടീ കാലാ കാലങ്ങളില്‍ സമയത്തും അസമയത്തും വന്നു ചേരുന്ന പല നിലയിലുള്ള (ഞങ്ങള്‍ ത്രിശ്ശൂര്‍ക്കാര്‍ക്ക് എല്ലാത്തിന്‍റെയും പ്രാധാന്യം ഇങ്ങനെ നിലക്കണക്കില്‍ പറയുന്നതൊരു വല്യ സന്തോഷാണു, അത്രേള്ളൂ..), ഇലക്ഷന്‍ ഉല്‍സവ ദിവസങ്ങളില്‍ കൊളാമ്പിയും കൊടിയും വച്ചു കെട്ടിയ കാറില്‍ പഞ്ചായത്തിന്റെ മുക്കിലും മൂലയിലും വരെ ഒരു "കൈ" സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടും അപേക്ഷിച്ചു കൊണ്ടും നിരന്തരം നിത്യം മൂപ്പരുണ്ടാവും. എന്നു കരുതി പാര്‍ട്ടി അതൊക്കെ കണ്ടറിഞ്ഞു എന്നൊന്നും ധരിച്ചു പോവില്ല നമ്മളാരും എന്നറിയാം.എന്നാലും പറയാം ഒരു വാര്‍ഡ് എങ്കിലും മൂപ്പില്‍സിന്‍റെ മേലു വന്നു വീഴാന്‍ തന്നെ കാലം കുറെ എടുത്തു. ഇതിനിടക്കെപ്പൊഴാണൊ ഈ യുക്ത്യദിസാരം വന്നു പെട്ടതു എന്നു ഗണിക്കാന്‍ എനിക്കു വഴീല്യട്ടൊ.. അതൊണ്ടതു ചോദിക്കരുത്.

തിരിച്ചു വരാം.. അങ്ങനെ ഒരു നാള്‍ ഉല്‍സവങ്ങള്‍ ഒന്നും ഇല്ലാതൊരുന്ന ഒരു ദിവസം ഏതോ ഒരു മീറ്റിങ്ങോ മറ്റേതെങ്കിലും വിനോദ പരിപാടിയോ കഴിഞ്ഞു തിരിച്ചു വരാന്‍ അല്പം വൈകി. എന്നു വച്ചാല്‍ വല്യ പാലത്തിന്‍റെ അവിടെ നിന്നു നടക്കാന്‍ തുടങ്ങുമ്പൊള്‍ ശ്രീജിത്തിലെ സ്പെഷ്യല്‍ വണ്‍ ഡേ കഴിഞ്ഞു വരുന്നവരു പോലും അത്യാവശ്യം എന്‍ റൂട്ട് ആക്റ്റിവിറ്റി ഒക്കെ കഴിഞ്ഞു വീടു പിടിച്ച സമയം. സില്‍ക് മുതല്‍ അനുരാധ, ഡിസ്കോ ശാന്തി തുടങ്ങി പലരും അരങ്ങു, സോറി വെള്ളിത്തിര വാഴുന്ന കാലം, അതു കൊണ്ടു പടം അറിയാന്‍ വഴിയില്ല. എന്ന് വച്ചാല്‍ ഏതാണ്ടൊരു ഒന്നര രണ്ടു മണി ആയിക്കാണും...

അതെന്തായാലും കൃഷ്ണേട്ടന്‍ പേടിയുണ്ടാവാന്‍ ചാന്‍സില്ലല്ലൊ. ഈ ഭൂത പ്രേത പിശാചുകള്‍ക്കൊക്കെ മൂപ്പരുടെ അടുത്തെന്തു കാര്യം? എന്തായാലും ഒന്നര കിലോമീറ്ററിന്‍റെ കാര്യാണു, പിന്നെന്തു പേടിക്കാന്‍?

പിന്നെ ആറാട്ടുകടവിന്‍റെ വളവിലാണു പണ്ടു രാഘവേട്ടന്‍ സായ്‌വിനെ വെട്ടിക്കൊന്നതെന്ന് ഓര്‍മയുണ്ടെന്നു കരുതി പേടി ഉണ്ടാവണം എന്നില്ലല്ലൊ..

"മാസം മേയ് തന്നെ അല്ലെ? പിന്നെന്താപ്പാ ഒരു തണുപ്പു..... അതും പെരുവിരലീന്നു ... എയ്.. അല്ലെങ്കില്‍ നാളെ ആലോചിക്കാം" എന്നും വച്ചു പുള്ളി വലിച്ചു വച്ചു നടക്കാന്‍ തുടങ്ങി. പൈങ്കിളി പാടം കഴിയുന്ന നേരം മുന്നിലാരോ പൊകുന്ന പോലെ തോന്നി , ഹാവൂ, എന്തെങ്കിലും ആവട്ടെ, ഒരു കമ്പനി ഉണ്ടെങ്കില്‍ പിന്നെ എന്ത് പ്രശ്നം? നടത്തതിന്‍റെ വേഗം ഒന്നു കൂട്ടാന്‍ തുടങ്ങുമ്പൊള്‍ പെട്ടെന്നു ഒരു ചെറിയ സംശയം. അതൊരു സ്ത്രീ അല്ലേ? ഹേയ്, അങ്ങനെ വരാന്‍ വഴിയില്ല , രാത്രി രണ്ടു മണീക്കെവിടുന്നാ ഒരു സ്ത്രീ .

ഇനി നമ്മുടെ "മറ്റേ" ചന്ദ്രികയെങ്ങാനും ആണോ, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ നമ്മുടെ നാട്ടില്‍ വേറെ അധികം ഇല്ലല്ലൊ..!!!!!!! എന്നാലും ഇതിത്തിരി കാര്യമായി വൈകി ആണല്ലോ വരവ്.. അതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. ഇന്നിത്തിരി ഉപദേശിച്ചിട്ട് തന്നെ കാര്യം.. കൃഷ്ണേട്ടന്‍ ഒന്നുകൂടി വേഗം നടന്നു.

പെട്ടെന്ന്... കൃഷ്ണേട്ടന്‍റെ ചങ്കൊന്നു കാളി.. മുന്നില്‍ പോകുന്ന പെണ്ണിന്‍റെ മുടിക്കിത്തിരി നീളം കൂടുതലുണ്ടോന്നൊരു സംശയം. ഒന്നും കൂടി സൂക്ഷിച്ചു നോക്കിയപ്പൊള്‍ ഏതാണ്ടു കണങ്കാലോളം! (സാധാരണ നമ്മള്‍ക്കു പരിചയമുള്ള എല്ലാ ലേഡി പ്രേതങ്ങളുടെയും സ്റ്റാന്‍ഡേര്‍ഡ് ആക്സെസ്സറി തന്നെ.. ) ചെറിയ ഒരു പ്രശ്നം സാരീടെ കളര്‍ മാത്രം . (പക്ഷെ അതെന്തായിരുന്നൂന്ന് ഇതു വരെ മൂപ്പര്‍ക്കൊരു ഓര്‍മയും കിട്ടീട്ടുമില്ല!!).. എന്തായാലും കൃഷ്ണേട്ടന്‍റെ ഉള്ളിലെ യുക്തിവാദി ഉണര്‍ന്നു.

എന്തായാലും ഇതെന്താണെന്നു അറിഞ്ഞിട്ടു തന്നെ കാര്യം എന്നു വിചാരിച്ചു വേഗം നടക്കാന്‍ തുടങ്ങി... പക്ഷെ എത്ര നടന്നിട്ടും ദൂരം കൊറയണില്യ.. കൂടണൂല്യ... സ്ഥലം ഏതാണ്ട് ആറാട്ടുകടവ് അടുക്കാനും തുടങ്ങി. എന്നാല്‍ പിന്നെ രണ്ടടി പിന്നോട്ടു നിക്കാവും നല്ലതെന്നു തോന്നി .. പക്ഷെ അപ്പൊഴും ദൂരം പഴയസ്ഥലത്തു നിന്നും ഒരിന്‍ചു മാറുന്നില്ല.. എന്‍റെ ... അയ്യോ.. ഇല്ലാത്ത ദൈവത്തിനെ വിളിക്കുന്നതെങ്ങനെ...

ഇനിയിപ്പൊള്‍ ആലോചിക്കാന്‍ സമയോല്യ.. ആലോയ്ചിട്ട് കാരോല്യ.. എന്നാല്‍ പിന്നെ നടക്കെന്നെ... പുള്ളി നടക്കാന്‍ തുടങ്ങി.. ഒരു 100 മീറ്റര്‍ അങ്ങനെ പോയി..
പക്ഷെ, അപ്പോഴാണു എന്‍റൊടതമ്പുരാനേ അടുത്ത കുരിശ്... നോക്കണ്ടാന്നു വിചാരിച്ചാലും വേറെന്തു ചെയ്യാന്‍‍ .. പിന്നോട്ടു നോക്കി നടക്കാന്‍ പറ്റില്യാല്ലോ, .. ഒന്നും കൂടി നൊക്കി..
"എന്‍റമ്മേ കാലു നിലത്തു തൊടണില്യല്ലൊ".. തണുപ്പൊക്കെ മാറി.. മുന്നോട്ടോടിയാല്‍ "എന്‍റമ്മേ !", പിന്നോട്ടോടിയാല്‍ "നിശ്ചയല്യ !!"..., എടത്തോട്ടൊടിയാല്‍ പൈങ്കിളി പാടം ! വലത്തോട്ടോടിയാല്‍ കരുവന്നൂപ്പൊഴ! " ..എനിക്കു വയ്യേ!! സമയം ആണെങ്കില്‍ നട്ടപ്പാതിര കഴിഞ്ഞും നേരം കുറെ ആയിരിക്കുന്നു. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോഴൊന്നു സഹായിച്ചാല്‍ മരിച്ചാലും മറക്കില്ല...എന്ന സ്ഥിതിയിലായി നമ്മുടെ നായകന്‍...

ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ലല്ലോ!!! ഏതായാലും ഇന്നിതൊരു (ഞാനും) തീരുമാനം ആവും എന്നുറപ്പായ സ്ഥിതിക്കു ഇനി മുന്നോട്ടു തന്നെ...നടന്നു.. ആറാട്ടു കടവെത്തി. ദൂരം ഇപ്പൊഴും സമാസമം. പക്ഷെ എടക്കൊന്നു തിരിഞ്ഞു നോക്കിയൊ എന്നൊരു സംശയം കൃഷ്ണേട്ടന്‍ ഒന്നു വേഗം നടന്നാലോന്നു കരുതിയതാണ്. പെട്ടെന്നു തന്നെ ഞെട്ടി പിന്നൊട്ടടിച്ചു... ഒന്നൂല്യ... ദൂരം പെട്ടെന്നു നല്ലപോലെ കുറഞ്ഞു..


ഇനി ആലോചിക്കാനൊന്നൂല്യ വരണട്ത്തു വച്ചു കാണന്നെ.... കൃഷ്ണേട്ടന്‍ നടന്നു... ഒറ്റ വ്യത്യാസം... നാവിന്‍റെ തുമ്പത്ത് എടമറുകൂല്യ..കോവൂരൂല്യ..പിന്നെയോ? ഒരു മാതിരി മുപ്പത്തിമുക്കോടി പേരെയുമൊന്നും വിളിക്കാന്‍ "ടെയിം" കിട്ടീല്ലെങ്കിലും അവനവനെ കൊണ്ടു പറ്റാവുന്ന പോലെ ഒക്കെ ഒപ്പിച്ചു.

അങ്ങാടിത്തല വന്നതും പോയതുമൊക്കെ കണ്ണിന്‍റെ സൈഡില്‍ക്കൂടെ ഒരു മിന്നായം പോലെ കണ്ടില്ല എന്നു പറയാന്‍ പറ്റില്ല... പിന്നേ.. ഞാന്‍ കണ്ണെടുത്തു എടം വലം നോക്കാമ്പൊവല്ലെ, ആ സമയത്തെങ്ങാനും ദൂരം കുറഞ്ഞുപോയാല്‍... പൊകഞ്ഞു പോവും ഭായ്..

എന്തായാലും ഒരു കണക്കിനു നീരോലി തൊടിന്‍റെ അടുത്തെത്തുമ്പൊഴെക്കും ഹ്രിദയം പെരുമ്പറ പോലെ മിടിക്കുന്നുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ എന്താവാന്‍ .. പെരുമ്പറക്കെവിടുന്നാ ഇത്ര സൌണ്ട്.. നോ വേ... !!
തോടിനടുത്തെത്തുന്നതു മാത്രം ഓര്‍മയുണ്ട്. പിന്നെ ഒരൊറ്റ പാച്ചില്‍..!!!

പിറ്റേന്നു രാവിലെ റോഡ് സൈഡില്‍ കുണ്ട കൂട്ടി വച്ചിരുന്ന വൈക്കോലിനുള്ളില്‍ ടിയാനെ ഉറങ്ങുന്ന അവസ്ഥയില്‍ വൈക്കൊല്‍ ചിക്കാന്‍ വന്ന കുഞ്ഞിക്കാളി കണ്ടെത്തുകയായിരുന്നു എന്നും ഈ കേട്ട കഥയുടെ ബാക്കി പത്രം.

വാല്‍കഷ്ണം : അന്നു കൃഷ്ണേട്ടന്‍ കണ്ട യക്ഷി അലിയാസ് പ്രേതം എറണാകുളത്തു എന്തോ അത്യാവശ്യത്തിനു പോയി മടങ്ങുമ്പൊള്‍ സമയം വൈകി ഒടുവില്‍ പേപ്പര്‍ വണ്ടിയില്‍ വന്നിറങ്ങി വരികയായിരുന്ന പാവം ശോഭന റ്റീച്ചര്‍ ആയിരുന്നെന്നും ആരോ പുറകില്‍ നിന്നും തന്നെ പിന്തുടരുന്നതു കണ്ടു പേടിച്ചു ഓടിയും നടന്നും ഒരു കണക്കിനു വീടു പിടിക്കുകയായിരുന്നെന്നും പിന്നെ വന്ന കരക്കമ്പി.

പിന്നേ ടീച്ചര്‍ക്കിത്തിരി മുടി കൂടുതലുണ്ടായതു ടീച്ചറുടെ കുറ്റമല്ലൊ... എന്നാല്‍ പിന്നെ കൃഷ്ണേട്ടന്‍റെ ആണോ... അതുമല്ല !!!!!!!!

പിന്നെ കൃഷ്ണേട്ടന്‍ ഈ തമാശക്കെല്ലാം അപ്പുറത്തു ഇന്നാട്ടുകാര്‍ക്കെല്ലാം ഇപ്പൊഴും വളരെ വേണ്ടപെട്ട ഒരു സമുദായസേവകനായും അതിലുമേറെ ഒരു നല്ല മനുഷ്യനായും ഒരു ശരാശരി രാഷ്ട്രീയക്കാരില്‍ നിന്നും മേലെ നില്‍ക്കുന്നു.

Sunday, February 1, 2009

കുറെ ലേ ഓഫ് ചിന്തകള്‍

ഇന്നലെ എണീറ്റപ്പോള്‍ ആദ്യം എനിക്കാദ്യം തോന്നിയതു ഇത്തിരി സമാധാനം ആണ് . ഹാവൂ.. എന്തായാലും ഇന്നു ധൈര്യമായിരിക്കാം.. ഇന്നു ലെറ്റര്‍ ഒന്നും കിട്ടില്ലല്ലൊ... വെള്ളിയാഴ്ച അങ്ങനെ ഒരു സമാധാനം ഉണ്ട്. മനസ്സിലായില്ലല്ലേ? ഞങ്ങളുടെ കമ്പനിയിലിപ്പോള്‍ ഒരു മാതിരി ഞാണിന്‍മേല്‍ കളിയാണ്. ആരുടെ പേരാണടുത്തതു എന്നതിനൊരു നിശ്ചയവുമില്ല.. അതൊണ്ട് ഈ വെള്ളിയാഴ്ച അടിച്ചു പൊളിക്കാനാ തീരുമാനം.. ഇനീപ്പൊ നടന്നില്ല്യാച്ചലോ .. (അങ്ങനെ കരുതി കരുതി ഇപ്പൊള്‍ എല്ലാ വെള്ളിയാഴ്ചയും ഇത്തിരി ആര്‍മാദം ആവണുണ്ടോന്നൊരു സംശയം നിക്കെന്നെ ഇണ്ടുട്ടോ...) അതു വെറേ കാര്യം... കാരണം വെള്ളിയാഴ്ച മാത്രല്ല വ്യാഴാഴ്ചയും ഇതേ ആശങ്കയുടെ (എന്ന പേരില്‍) പൂര്‍വാധികം ഭംഗിയായി കൊണ്ടാടണുണ്ടേ... വന്നു വന്നു ബാരക്കുടയിലേക്കുള്ള വഴിയാണോ ഓഫീസിലേക്കുള്ള വഴി ആണൊ കൂടുതല്‍ നിശ്ചയം എന്ന കാര്യത്തിലേ ഇപ്പൊള്‍ തര്‍ക്കള്ളൂന്നായിരിക്കണൂ.. നിങ്ങള്‍ക്കെന്‍റെ സങ്കടം മനസ്സിലാവൂല്ലൊ, ല്ലേ?

കഴിഞ്ഞ ആഴ്ച ഒരു ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കു പോയിരുന്നു... ബഹുഭൂരിപക്ഷം എന്നൊക്കെ ചുമ്മാ പറഞ്ഞാലും സത്യത്തില്‍ സമ്പൂര്‍ണമായും ദൈവത്തിന്‍റെ സ്വന്തം ജനങ്ങള്‍ മാത്രം പങ്കെടുത്ത ഒരു പക്കാ ദേവലോകം ജനറല്‍ ബോഡി .. എത്രയൊക്കെ കാലാവസ്ഥക്കാരും പിന്നെ എഫ് എമ്മില്‍ മിഥുനും നൈലയും തണുപ്പെന്നു വിളിച്ചു കൂവിയാലും ഇത്രയും തണുപ്പുണ്ടെന്നു എനിക്കന്നാണു മനസ്സിലായതു. ദേവന്‍മാരെല്ലാം ഫുള്‍ സൂട്ടിലായിരുന്നു. എന്തൊരു ചന്തം !! എന്തൊരു ഫോര്‍മല്‍!!

പക്ഷെ ഏതാണ്ടൊരു അര മണിക്കൂര്‍ കഴിഞ്ഞപ്പൊള്‍ കുഞ്ഞിനെകൊണ്ടു കേക്കിനെ അറുത്തെടുത്തു എല്ലാര്‍ക്കും വീതിച്ചു കൊടുത്തു. പലപ്പോഴും കാണാറുള്ളതു പൊലെ മുറിക്കുന്നതു കുഞ്ഞിനെ ആണോ കേക്കാണൊ എന്നുള്ളതു പോലുള്ള കരച്ചില്‍ ഉണ്ടായിരുന്നില്ല എന്നല്ല നന്നായി ചിരിക്കുന്നും ഉണ്ടായിരുന്നു . അതിന് പിന്നാലെ ഒരു മൂലയിലേക്കു പലരും ചുരുങ്ങുന്നതു കണ്ടിരുന്നു. അത് പോലെ പതുക്കെ പതുക്കെ ജാക്കറ്റും സൂട്ടും അഴിയുന്നതും കണ്ടു.. ഇടക്കാരോ കൈകാലുകളെല്ലാം വീശുന്നതു കണ്ടപ്പൊള്‍ "വാം അപ്" ചെയ്യുകയാണൊ എന്നും ചൊദിക്കുന്നുണ്ടായിരുന്നൂത്രെ !!! അസൂയക്കാര്‍ പറയുന്നതാവും.. പിന്നെ കോട്ടൂരിയ കാര്യം? അല്ലെങ്കില്‍ തന്നെ രണ്ടെണ്ണം ചെന്നാല്‍ പിന്നെന്തു നായരും നസ്രാണിയും?

അതു കഴിഞ്ഞു കണ്ട കലാ പരിപാടികള്‍ക്കാവട്ടെ അതൊട്ടുമില്ല താനും. മുണ്ടുരിഞ്ഞു തല്ലാന്‍ മോഹന്‍ലാലിനു പോലും പ്രചോദനമായതു ഒരു പരിധി വരെ ഞാന്‍ ആണു എന്നു പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ഭാഗത്തു.. ( കളസം കണ്ടു പിടിച്ച സായിപ്പിനു നന്ദി, ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ ഒരു പരിധി വരെ ഈ ദേവഗണങ്ങള്‍ക്കു കഴിയാതെ പോയതിനു !!!!) പിന്നെ "ഡീസന്‍റ്" ആയിരിക്കാന്‍ നിരന്തരമായി ശ്രമിക്കുന്നവരും, അതിന്‍റെ ഒരു strain കാരണം തളര്‍ന്നു , നേരെ നില്‍ക്കുന്നത് അത്ര ചെറിയ കാര്യം ഒന്നുമല്ല എന്നും മനസ്സിലാക്കിയവരും എല്ലാം ചേര്‍ന്നൊരു അവിയല്‍ പരുവം..
പക്ഷെ അതൊരു തുടക്കം മാത്രമായിരുന്നു എനിക്ക് മനസ്സിലായത് പിന്നെയും കുറച്ചു കഴിഞ്ഞാണ്.

ചില സമയത്തെ പരാക്രമങ്ങള്‍ കണ്ടപ്പോള്‍, ചിവാസ് റീഗലിനും കപ്പ കൂട്ടാനും തമ്മില്‍ എന്തൊക്കെയൊ സാമ്യം ഇല്ലേ എന്നും തോന്നി. ഒന്നുമില്ലെങ്കിലും അവയുണര്‍ത്തുന്ന സ്വഭാവവിശേഷങ്ങള്‍ വളരെ അടുത്തവയാണു. സംശയം ഇല്ലാട്ടോ ..

അതിന്നോക്കെയും ഒടുവില്‍ റിമി ടോമിയുടെ ഒന്നാം സോപാനത്തിനോപ്പം സാക്ഷാല്‍ ടപ്പാം കൂത്ത് തുടങ്ങിയപ്പോഴല്ലേ കോട്ടിനുള്ളിലെ കലാകാരന്മാരെല്ലാം മറ നീക്കി പുറത്തു വന്നത്. സന്തോഷായി!!
ബീവറേജസിനു മുന്നിലെ തിരക്കിനെ പരമ പുച്ഛത്തോടെ കളിയാക്കിയ മഹാന്മാരെല്ലാം അവതാര ലക്‌ഷ്യം വെളിവാക്കിയതോടു കൂടി അടിയന്‍ സാഫല്യം അണഞ്ഞു.

കഷ്ടകാലം എന്ന് പറഞ്ഞാല്‍ മതിയല്ലോ, 12 മണി ആയപ്പൊള്‍ ബാര്‍ അടച്ചു എന്ന അനൌണ്‍സ്മെന്‍റ് വന്നതോടെ ഒരു ദേവാസുര യുദ്ധം കഴിഞ്ഞ പടക്കളത്തിലെന്നപോലെ തളര്‍ന്നിരുന്നു പോയി, ദൈവങ്ങളില്‍ പലരും. പിന്നെ " മധുവില്ലാതെന്തു മദനോത്സവം" എന്നും പറഞ്ഞു എവിടെയൊ മറന്നു പോയ കോട്ടുകള്‍ തേടി ഓരോരുത്തരായി നീങ്ങി.

ഇടയില്‍ കേട്ട മറ്റൊരു കാര്യം കൂടി . " ഞാന്‍ സമ്പൂര്‍ണമായി കുടി നിര്‍ത്തിയതായിരുന്നു.. പക്ഷെ ഈ സാമ്പത്തിക മാന്ദ്യം എന്നെ വല്ലാതെ ടെന്‍ഷന്‍ അടിപിച്ചു. അങ്ങനെയാ രണ്ടാമതും തുടങ്ങിയത്. "ഉടനെ വന്നു മറുപടി "ഞാന്‍ പറയുന്നതെങ്ങനെ എന്ന് കരുതിയതായിരുന്നു, പക്ഷെ നിങ്ങളോട് പറയാല്ലോ. ഞാനും ഇതേ കാര്യം കാരണം എന്‍റെ ന്യൂ ഇയര്‍ റെസൊല്യുഷന്‍ കഴിഞ്ഞ മാസം വേണ്ടെന്നു വച്ചു !!"

ഒടുവില്‍ എല്ലാവരെയും കെട്ടി പെറുക്കി സ്ഥലം കാലി പണ്ണുമ്പൊള്‍ സമയം ഒരു മണി. എല്ലാം കഴിഞ്ഞിറങ്ങുമ്പൊള്‍ ഒരെ ഒരാശ്വാസം ഒരിക്കല്‍ കൂടി പിറന്നാള്‍ ആശംസകള്‍ നേരണം എന്നു പറഞ്ഞ് ഉറങ്ങുന്ന കുഞ്ഞിനെ വിളിച്ചുണര്‍ത്താന്‍ ദൈവങ്ങളിലാരും മെനക്കെട്ടില്ല.. ദേവദേവനു സ്തോത്രം. ( വിയെസ്സിനല്ലട്ടോ.. സോറി.. അല്ലേലും .. മൂപ്പരു പാവം)

വാല്‍ക്കഷ്ണം : പണ്ടു ഞങ്ങളുടെ നാട്ടില്‍ ഒരു മൈക്കു വിഴുങ്ങി ഉണ്ടായിരുന്നു. മൈക്ക് കയ്യില്‍ കിട്ടിയാല്‍ പിന്നെ മരിച്ചാലും അത് വിടാത്ത ഒരു പാവം ദുഷ്ടന്‍. അതു പോലെ ചില അവതാരങ്ങളെയും കണ്ടു കൂട്ടത്തില്‍. മൈക്കിനു പകരം സ്റ്റേജ് തന്നെ വിഴുങ്ങാന്‍ സ്വന്തം കുഞ്ഞു മക്കളെ തള്ളി വിട്ടു ഞെളിയുന്ന "സൂപ്പര്‍" തന്ത തള്ളമാര്‍ കേരളത്തിലേ ഉള്ളൂ എന്നു കരുതിയെങ്കില്‍.. തെറ്റി.. കഴിവുള്ള കുഞ്ഞുങ്ങളെ പ്രദര്‍ശനാക്രാന്തത്തില്‍ ഇവര്‍ നശിപ്പിക്കാതിരിക്കട്ടെ!!! ദൈവങ്ങളെ നിങ്ങള്‍ തന്നെ തുണ..