Thursday, February 18, 2010

No. 48.

48. അച്ചച്ചന്‍റെ കലണ്ടറില്‍ അതാണെന്‍റെ നമ്പര്‍.കാരണം പേരക്കിടാവിന്‍റെ ഭര്‍ത്താവായി അവിടെ എത്തിപെടാന്‍ ഞാന്‍ സമയമെടുത്തു, അതിനിടയില്‍ കലണ്ടര്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യപെടുകയും പുതിയ മെമ്പര്‍മാര്‍ സ്വാഭാവികമായി ചേര്‍ക്കപ്പെടുകയും ചെയ്തു. എന്‍റെ മോന്‍ അച്ചു 52 അല്ലെങ്കില്‍ 53 ആണെന്നാണ്‌ എന്‍റെ ഓര്‍മ. മാളൂട്ടി, പിന്നെയും പുറകിലും..

ഒരു വ്യാഴവട്ടത്തിന്‍റെ ഓര്‍മ... അത്രയെ എനിക്കുള്ളൂ അച്ചച്ചനുമായി, പക്ഷെ ചിലര്‍ വന്നു പോകുന്നു ചിലര്‍ വരാതെ പോകുന്നു.. ഒന്നും ശേഷിപ്പിക്കാതെ.. വേറെ ചിലര്‍ വരുന്നു ഒരിക്കലും തിരിച്ചു പോകാതിരിക്കാന്‍ മനസ്സിന്‍റെ പടി കടന്ന്.. അച്ചച്ചന്‍ അവരിലോരാള്‍. അതിനുമപ്പുറം അദേഹം മറ്റൊരാളെ ഓര്‍മിപ്പിച്ചിരുന്നു‍.. എന്‍റെ ചെന്ത്രാപ്പിന്നിയിലെ അച്ചാച്ചനെ...
ഒരുപക്ഷെ ഞാന്‍, എനിക്കൊരുപാട് പ്രിയപ്പെട്ട അച്ചാച്ഛന്‍, എന്‍റെ അമ്മയുടെ അച്ഛന്‍, എന്‍റെ വിപ്ലവസ്വപ്നങ്ങളുടെ ചെഗുവരെ, സഖാക്കളുടെ സഖാവ്, ഒരു ദിവസം ഒന്നും മിണ്ടാതെ പോയതിന്‍റെ വിഷമം തീര്‍ക്കുകയായിരുന്നിരിക്കണം..


ഒരു ഒറ്റ ഷീറ്റ് കലണ്ടര്‍. അമ്പത്താറില്‍ ഏറെ അംഗങ്ങള്‍

365 ദിവസം 12 മാസം

ഓരോരുത്തരുടെയും പിറന്നാളും ബെര്‍ത്ത്‌ഡേയും വെവ്വേറെ..

കുടുംബത്തിലെ മറ്റു പ്രദാന ദിവസങ്ങള്‍

ഓരോ അംഗത്തിനും ക്രമനമ്പര്‍ ..

അവരുടെ ജന്മനക്ഷത്രം ജന്മമാസം തിയതി

മരിച്ചവരുടെ ശ്രാദ്ധ ദിനങ്ങള്‍ പ്രത്യേകം തിരിച്ചു.

കലണ്ടര്‍ മനോരമ തന്നെ എന്ന് പറയാന്‍ പറ്റാത്ത അത്രക്കും കൃത്യത.

എല്ലാം കൂടി ഒറ്റ ഷീറ്റ് പേപ്പര്‍..

5 കോപ്പി .. എല്ലാ മക്കളുടെ വീട്ടിലും പിന്നെ അവിടെ നിന്ന് കോപ്പികള്‍ ആയി പുതുവര്‍ഷത്തിനു മുന്‍പ്‌ ഞങ്ങളുടെ ഓരോരുത്തരുടെ അടുത്തേക്കും സഞ്ചരിക്കുന്ന "ഒരു ചെറിയ ഫാമിലി എന്സൈക്ലോപീഡിയ"..


പിന്നെ സ്വന്തം വര്‍ഷം ഓരോ ദിവസത്തെയും മണിക്കൂറായി തിരിച്ചു TV സീരിയലിനും പത്ര വായനക്കും വരെ ടൈം സ്ലോട്ട് പ്ലാന്‍ ചെയ്തു ഒരു പ്രതിദിന, പ്രതിവാര, പ്രതിമാസ വ്യക്തിഗത ഷീറ്റ് വേറെയും..

ഒടുവില്‍ ഇതെല്ലാം ചെയ്യുന്നത് 94 വയസുള്ള ഒരാള്‍ ഒരു കമ്പ്യൂട്ടറോ ഒരു ടൈപ്പ് റൈറ്ററോ പോലുമില്ലാതെ ആണെന്ന് കൂടി പറയുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുമോ.. അറിയില്ല..

ചില ചിത്രങ്ങള്‍ എത്ര പറഞ്ഞാലും പൂര്‍ത്തിയവില്ലല്ലോ...

Microsoft Outlook-ഉം, മനോരമ കലണ്ടറും 2 ഡയറിയും 3 മാനേജര്‍സും അതിനു മുന്‍പ് അച്ഛനും അമ്മയും പിന്നെ സകലഗുരുക്കന്മാരും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു കൊല്ലം പോയിട്ട് ഒരാഴ്ച പോലും പ്ലാന്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ പറ്റാതിരുന്ന, ഞാന്‍ തന്നെ ഇങ്ങനെ ഒരു കുറിപ്പെഴുതാനുള്ള കാരണം ഒരു പക്ഷെ ദൈവത്തിന്‍റെ പ്രതികാരമാവും.


ബ്രിട്ടീഷുകാരന്‍റെ പോലീസെന്നും സ്വാതന്ത്ര്യ സമരത്തില്‍ ചേരാതിരുന്ന രാജ്യദ്രോഹപരമായ നിലപാടുണ്ടായിരുന്ന ആളെന്നും ഒക്കെ പറഞ്ഞു ഞാന്‍ രാജിയെ കളിയാക്കുമായിരുന്നുവെങ്കിലും, അത് എന്‍റെ മോന്‍ പട്ടിണി കിടന്നാല്‍ ഒരു സ്വാതന്ത്ര്യ സമരത്തിനും പോവില്ലായിരുന്നു, ഞാന്‍ എന്നെനിക്ക് നന്നായറിയാവുന്നതിന്‍റെ ചളിപ്പ് മാറാനുള്ള ഒരു വഴിയായെ കാണേണ്ടൂ!

ഒരുപക്ഷെ ഒരു പഴയ പട്ടാളക്കാരനും ഒരു അച്ചനുമപ്പുറം ഒരു കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയ ചാന്തും ചുണ്ണാമ്പും ആയിരുന്നു അച്ചച്ചന്‍ എന്ന Col.M.V.M.മേനോന്‍.


പാമ്പാടിയിലെ ഐവര്‍ മഠത്തിന്‍റെ പടിയിറങ്ങും മുന്‍പേ തളര്‍ന്നു വീഴാന്‍ തുടങ്ങിയപ്പോള്‍, അച്ഛനെ വീഴ്ത്തിയതു ഡോക്ടര്‍ പറഞ്ഞ പോലെ അള്‍സര്‍ അല്ലെന്നും ഈ ജന്മം മുഴുവന്‍ തണലായി നിന്ന ഒരു പേരാലിന്‍റെ നഷ്ടമാണെന്നും ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു.. വസുദേവര്‍ക്ക് കൃഷ്ണനെ കാക്കാന്‍ ഫണം വിരിച്ചു നിന്ന വാസുകിയെപ്പോലെ ഒരു ജന്മം തന്നെ ചുറ്റി നിന്ന ആത്മാവിന്‍റെ സുരക്ഷാ കവജം അഴിഞ്ഞു വീഴുന്നതിനു മുന്‍പേ തളര്‍ന്നു പോകുകയായിരുന്നു അച്ഛന്‍.


ഐ.സി.യുവിനുള്ളില്‍ കിട്ടുന്ന കുറച്ചു സമയത്തിനുള്ളില്‍ " അച്ഛനെന്തു ചതിയാ ചെയ്തേ. ഒരു വാക്ക് പോലും പറയാതെയല്ലേ പോയത്" എന്ന് മന്ത്രിച്ചു കൊണ്ടിരിക്കുന്ന അച്ഛന്‍ ഒരുനൂറു പൌര്‍ണമികള്‍ കണ്ടു വിട പറഞ്ഞ ഒരച്ഛന്‍റെ മകനെയല്ല ഞങ്ങള്‍ക്ക് കാട്ടി തന്നത്. മറിച്ച് കണ്ടു കൊതിതീരാത്ത ഒരു പുത്രന്‍റെ അടക്കാനാവാത്ത വികാരവായ്പിനെയായിരുന്നു..


ഉത്തരം പറയാനാവാതെ ചുണ്ട് അമര്‍ത്തി കടിച്ചു നിന്ന അമ്മയും രാജിയും ഒരു നഷ്ടം കൂടി താങ്ങാന്‍ വഴിയാക്കല്ലേ എന്ന് പ്രാര്‍ഥിച്ചു നിന്നപ്പോള്‍ എനിക്കും അല്ലെങ്കില്‍ തന്നെ ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവില്‍ അച്ഛന്‍ തിരിച്ചു വന്നു ഞങ്ങളുടെ അടുത്തേക്ക്..മനസ്സില്‍ പാതിയുമെവിടെയോ മറന്നു വച്ച പോലെ..


എല്ലാരും കളിക്കുട്ടി ആയി കണ്ട ഞങ്ങളുടെ കുഞ്ഞുപെങ്ങള്‍ രേഷ്മ, അച്ചച്ചന്‍ പോയി, അച്ചച്ചന്‍റെ ആഗ്രഹവും അനുഗ്രഹവും പോലെ ദിവസങ്ങള്‍ക്കുള്ളില്‍ മിടുക്കിയായ ഉദ്യോഗസ്ഥ ആയപ്പോള്‍, എനിക്ക് അവള്‍ പറഞ്ഞത്‌ വിശ്വസിക്കാതെ വഴിയില്ലായിരുന്നു.. " അച്ചച്ചന്‍ എങ്ങോട്ടും പോയിട്ടില്ല, പോകുകയുമില്ല .. നമ്മുടെ കൂടെ തന്നെ ഉണ്ട് ".. അവള്‍ക്കുറപ്പായിരുന്നു..

അവള്‍ക്കറിയാതിരിക്കില്ല.. "മണി"യെ വിട്ട് അച്ചച്ചനെങ്ങു പോകാന്‍...


ഒരു വശത്ത് ആര്‍ത്തു ചിരിക്കുകയും പിന്നെ ആര്‍ത്തു നിലവിളിക്കുകയും മാറി മാറി ചെയ്തു കൊണ്ടിരിക്കുന്ന "പീക്കിരി" സംഘം..

മറ്റൊരിടത്ത് മൂലയിരുന്നു കിട്ടിയ കൈനീട്ടമെല്ലാം എണ്ണി തിട്ടപെടുതുന്ന വലിയ കുട്ടികള്‍..

ഇനിയും ഒരു സൈഡില്‍ കാശിത്തിരി പോയല്ലോ ഭഗവാനെ എന്നാലോചിച്ച് ശങ്കിച്ച് നില്‍ക്കുന്ന അച്ഛന്മാര്‍...

പായസം കഴിഞ്ഞ പ്രാവശ്യത്തെ അത്രക്കായില്ല്യാന്ന് സംശയം പറയുന്ന അമ്മമാര്‍..

"ദെ ഏടുത്തി അറിഞ്ഞ്വോ? " എന്ന് അടുക്കള സദസ്സിനു തുടക്കമിടുന്ന വേറെ ചിലര്‍..


ഒരു മൂന്നു മുറി വീട്ടില്‍ ഇത്രയും പേരോരുമിച്ചോ.... അതും ഇത്ര സന്തോഷായി എന്ന് പകച്ചു ഞങ്ങള്‍ ചിലര്‍ വേറൊരു മൂലയിലും..


ഓരോ വിഷുവിനും ഓണത്തിനും അച്ചച്ചന്‍റെ പിറന്നാളിനും.. ഒരുപക്ഷെ എല്ലായ്പ്പോഴും സൗകര്യമില്ലാതിരുന്നിട്ടും മിക്കവാറും എല്ലാവരും വന്നു..

ആരും പരാതി പറഞ്ഞില്ല.. സന്തോഷായി തിരിച്ചു പോവുകയും ചെയ്തു..


പെട്ടെന്ന് ഒരു ദിവസം ഒരു പക്ഷെ ഇതൊന്നും ഇനി ഉണ്ടാവില്ലേ എന്ന് തോന്നിയപ്പോള്‍...

പിന്നെ രേഷ്മ തന്നെ " ഇനി എല്ലാവരുമോന്നും ഇങ്ങട്ട് അങ്ങനെ വരില്ലായിരിക്കും അല്ലെ" എന്ന് പതുക്കെ ചോദിച്ചപ്പോള്‍..... "


ഞാന്‍ ആ കലണ്ടറിനെ മറന്നു.. ബ്രിട്ടീഷ്‌ പട്ടാളക്കാരന്‍റെ സുഗ്രീവാജ്ഞയെ മറന്നു.. അച്ചച്ചനെ മാത്രം ഓര്‍ത്തു..


മറക്കാതിരുന്നിട്ടും ഒരിക്കല്‍ കൂടി ഓര്‍ക്കുന്നു.. ഒരു ഏപ്രില്‍ 17 കൂടെ കടന്ന് വരുന്നു..


ഒരേ ഒരു വ്യത്യാസം മാത്രം. ഞങ്ങളുടെ കയ്യിലൊരു കലണ്ടറിന്‍റെ കോപ്പി ഇല്ല.. ഈ വര്‍ഷത്തേക്ക് !!!! പിന്നെ അച്ഛച്ചനും.....!!