Thursday, February 19, 2015

മഴ – മനസ്സിലെ ഉണങ്ങാത്ത തുള്ളികള്‍

പോഴേലെ വെള്ളത്തിനു നല്ല പാലോഴിച്ച കാപ്പീടെ നെറായിരുന്നു, പോരാത്തതിന് ഭയങ്കര സ്പീഡും. കര്‍ക്കിടകത്തില്‍ പുഴ എപ്പോഴും  അങ്ങനെ ആണ്. പേടിപ്പിക്കുന്ന ചുവപ്പിനോളം എത്തുന്ന തവിട്ടു നിറം.

മഴ കുഞ്ഞു പെണ്‍കുട്ട്യോളെ  പോലെ ഓടി നടക്കായിരുന്നൂന്നു  തോന്നും. താമരപാടോം കരുവന്നൂപ്പോഴയും ഒക്കെ ചുറ്റി നടന്നു വെള്ളം തെറിപ്പിച്ചു കൂടെ കളിച്ചു നടക്കാന്‍ മോഹിച്ച ഒരു പെണ്‍കുട്ടി. പകല്‍ വരുമ്പോള്‍ പലപ്പോഴും, ഒന്ന് നാണിച്ചു, “അല്ലെങ്കില്‍ പിന്നെ വരാട്ടോ ” എന്ന് പറഞ്ഞു തിരിച്ചു പോവുന്ന കുട്ടി. എന്നിട്ടോ, ഞങ്ങള്‍ ഉറങ്ങുമ്പോ വന്ന് ആര്‍ത്തലച്ചു പാടോം പോഴേം മുക്കീട്ടു പോവും. ഒരു പക്ഷെ ഞങ്ങളും അങ്ങനെ ആയിരുന്നു.. ഇത്തിരി മടീം, പിന്നെ പേടീം എല്ലാംകൂടി ഒരു പരുവം. നഗരത്തിലെ കുട്ടികളുടെ ചോടീം ചോണയുമൊക്കെ എന്നും അത്ഭുതായിരുന്നു, ഇത്തിരി അസൂയയും.

എനിക്കന്നു കരുവന്നൂര്‍ ഒരുപാട് ദൂരെയാണ്. നടന്നു വയ്യാണ്ടാവും അങ്ങടെത്താന്‍ എന്ന് അമ്മമ്മ പറയാറുണ്ട്. വെറുതെയല്ല ട്ടോ.. ഒരു കിലോമീറ്റെര്‍ ഇണ്ടേ, മാത്രല്ല അതൊരു അപകടം പിടിച്ച സ്ഥലാണ്. പപ്പ പോണ വിമാനത്തിന്‍റെ അത്ര സ്പീടില്‍  നെലം തൊടാതെ കല്ലുംമെന്നു കല്ലുമേല്ക്ക്  പകര്‍ന്നു  മാറി പറന്നു പോണ ബസ്സുകളും, നെറയെ കാറുകളും വല്ല്യ റോഡും ഒക്കെയായി ബഹളം പിടിച്ച ഒരു സ്ഥലാത്.. (ജപ്പാനിലെ ബുള്ളെറ്റ് ട്രെയിനും അങ്ങനെയാ പോവാത്രേ!! ഭുമി തൊടാതെ.. നിക്കറിയില്ല്യാട്ടോ ബിന്ദ്വേച്ചി പറഞ്ഞതാ..! ഇണ്ടാവേരിക്കും..)

തൃശ്ശൂര്ക്കും  ഇരിഞ്ഞാലക്കുടക്കും ബസ്സ്‌ അവടെന്നാ കിട്ടാ.. Jesus ബസ് കിട്ടും, പക്ഷെ അതാകെ 3 തവണയല്ലേ ദിവസോം മൂര്‍ക്കനാട് വരുള്ളൂ.. എനിക്കും സിനൂനും മാത്രല്ല ഒരു മാതിരി കുട്ട്യോള്‍ക്കെല്ലാം കരുവന്നൂര്‍ പോകാന്‍ പാടില്ല്യാന്നു നിരോധനണ്ട്. ജയന്‍ പാപ്പന്‍ അല്ലെങ്കില്‍ ശ്രീനിയേട്ടന്‍  കൂടെ വന്നാല്‍ മാത്രേ നമുക്ക് കരുവന്നൂര്‍ പോവാന്‍ പറ്റൂ.. അവര് നമ്മുടെ നാട്ടിലെ ഏറ്റവും എക്സ്പെര്‍ട്ട് ഡ്രൈവര്‍മാര്‍ ആണല്ലോ. അപ്പൊ അവരുടെ കൂടെ പോവാം. വേണു ഏട്ടന്റെ കൂടെയും പോവാറുണ്ട് ചിലപ്പോ, പക്ഷെ അതൊരു രഹസ്യാട്ടോ.. എന്താന്നോ? മൂപ്പര് ഓലന്റെ കടേന്നു ഈപ്പി  (ഇറച്ചീം പൊറോട്ടേം) പൂശാന്‍ പോവുമ്പോ കൂടെ കൊണ്ടുപോവും. ഒരു കണ്ടിഷനില്‍, ഒരു ഷെയര്‍ ഞാന്‍ മമ്മീടെ ബാഗില്‍ നിന്നും അടിച്ചു മാറ്റി കൊടുക്കണം. അതൊരു വല്ല്യ ബുദ്ധിമുട്ടുള്ള പണിയാണ്.. കണ്സിടെറിംഗ്  സെക്യൂരിറ്റി എറൌണ്ട് മമ്മീസ് എകണോമിക് റിസോഴ്സെസ്. എന്നിട്ടും EPക്ക് വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശം തന്നെ എന്നും ജയിച്ചു.

സ്ഥലത്തെ പ്രധാന “സിറ്റി” നമുക്ക് മൂര്‍ക്കനാട് തന്നെ ആയിരുന്നു. നല്ല കഥ.. അവിടെന്താ ഇല്ല്യാത്തെ?
പൈലോതേട്ടന്റെ ഒറ്റമുറി സൂപ്പര്‍ മാര്‍ക്കറ്റ് (കാലം കഴിയുംതോറും അതിന്റെ വലുപ്പം കുറഞ്ഞു വരുന്നതായി എനീക്ക് തോന്നീട്ടുങ്കിലും അന്നും ഇന്നും സൈസ് ഒന്നാട്ടോ..),
ആന്റോ മാഷ്ടെ ഫാഷന്‍ ഫാബ്രിക്സ് ( തൃശ്ശൂര് ഇള്ള  ഫാഷന്റെ ബ്രാഞ്ച് ഒന്നല്ലാട്ടാ.. ഇത് ഒറിജിനലാ..!),
ശിവരാമന്റെ റേഷന്‍ ഷോപ്പ്, അജയട്ടന്റെ ഫാര്‍മസി, പിന്നെ പോസ്റ്റ്‌ ഓഫീസും .. പോരെ.. ഇതൊന്നും പോരാണ്ട് കുഞ്ഞറതെട്ടന്റെ, തോമാസേട്ടന്റെ പിന്നെ നായരുടെ ഹോട്ടല്‍ ഏലിയാസ് ചായ കടാസ്.. തീര്‍ന്നില്ല. വേലായുധച്ചാച്ചന്റെ പച്ചക്കറി കം സ്നാക്ക്സ് കം ഉണക്ക മീന്‍ ഷോപ്പ്.. മാപ്രാണം ഷാപ്പില്‍ പോലും അത്ര നല്ല പരിപ്പ് വട കിട്ടില്ല. ബൈ ത വെ, പണ്ടത്തെ മാപ്രാണം ഷാപ്പിന്റെ വാലില്‍ കെട്ടാന്‍  പോലും ഇന്നത്തെ മുല്ലപ്പന്തലും കരിമ്പുംകാലയുമോന്നും പോരയിരുന്നൂട്ടാ.... പിന്നെ ഞങ്ങടെ സ്വന്തം സെന്റ്‌ ആന്റണീസ് (ഉസ്കൂളെ, ഏത്!) !!... ലിസ്റ്റ് ഇനി നീളുന്നില്ല ഇത്രയൊക്കെയേ ഉള്ളൂ...

ഞങ്ങള്‍ മൂര്‍ക്കനാട്ടുകാര്‍ക്ക്  ജീസസ് ക്രിസ്ത്യാനികളുടെ ദൈവം മാത്രല്ല മറിച്ചു ഞങ്ങളെ നാഗരികതയുടെ നടുത്തളത്തിലേക്ക് നേരെ കണക്റ്റ് ചെയ്ത ജീവരേഖ കൂടിയായിരുന്നു.. ഒരു ബസിനേക്കാള്‍ ഉപരി അതൊരു കുടുംബ വീടായിരുന്നു. ഞങ്ങളുടെ യാത്രകളും ജീവിതവും വിദ്യഭ്യാസവുമൊക്കെ മിക്കപോഴും ജീസസിന്റെ സമയത്തിന് അനുസരിച്ചാണോ എന്ന് പോലും തോന്നീട്ടുണ്ട്. എനിക്ക് പലപ്പോഴും അതൊരു hovercraft ആണോന്നു ഒരു സംശയം ഉണ്ടായിരുന്നു. താമരപാടോം റോഡും മുങ്ങി കിടക്കുമ്പോഴും അതിന്റെ നടുവിലെ ബണ്ടിലൂടെ തനിക്കു മാത്രം അറിയാവുന്ന കാണാവുന്ന റോഡിക്കൂടെ ജയന്‍ പാപ്പന്‍ ഡ്രൈവ് ചെയ്തു ചെയ്യുന്നത് കണ്ട അന്നേ എനിക്കുറപ്പായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സാഹസികന്‍ മൂപ്പരാനെന്നു! ഏറ്റവും നല്ല ജോലി ബസ്‌ ഡ്രൈവറുടെതും..! ആളൂര്‍ റൂട്ടില്‍ ഓടുന്ന ഓടുന്ന അലങ്കാര്‍ ബസ്സിന്റെ ഡ്രൈവര്‍ ഇതിലും വേഗം ഓടിക്കും എന്ന് കിഷോര്‍ പറഞ്ഞെങ്കിലും എനിക്കുറപ്പ് ഇല്ലാത്തോണ്ട് ഞാന്‍ എന്റെ വിശ്വാസം മാറ്റാനും പോയില്ല..

ഇതൊക്കെ പറഞ്ഞാലും മഴയത്ത് ജീവിതം അത്ര സുഖമുള്ളതായിരുന്നു എന്നൊന്നും പറയാന്‍ പറ്റില്ല്യ. ഒരിക്കല്‍ വടക്കേലെ ഷാജി എന്നെ അനുമോന്‍ എന്നതിന് പകരം ഹനുമാന്‍ എന്ന് വിളിച്ചപ്പോ, അനുപമമായ നാമവിശേഷണങ്ങള്‍ എനിക്ക് നാവില്‍ പെട്ടെന്ന് വഴങ്ങാതെ വന്നതിനാല്‍ തല്‍ക്കാലത്തേക്ക് “അത് നിന്റെ അളിയന്‍” ആണെന്ന് വിളിച്ചു. നിര്‍ഭാഗ്യവശാല്‍ പ്രസ്തുത മാന്യ ദേഹം ഒരു പ്രമുഖ ഹനുമാന്‍ ഭക്തനായിരുന്നു എന്ന (നാടും മുഴുവന്‍ പരസ്യമായിരുന്നിട്ടും എനിക്കറിയാതിരുന്ന!) രഹസ്യം ഞാന്‍ പുറത്തു വിട്ടു അഥവാ അദ്ദേഹത്തെ ആക്ഷേപിച്ചു എന്നുള്ള എനിക്കെതിരായ ഗുരുതരമായ ആരോപണം നിമിഷങ്ങള്‍ക്കകം ഷാജി മമ്മിയെ അറിയിച്ചു. പ്രത്യാഘാതങ്ങള്‍ എന്തായാലും അത് നേരിടാം എന്നുള്ള യാതൊരു ചങ്കുറപ്പും എനിക്കില്ലാതിരുന്നത് കൊണ്ടും (ആ സ്ഥിതി  പിന്നീട് കാര്യമായി മാറി എന്ന യാതൊരു അവകാശവാദത്തിനും ഇപ്പോഴും ഞാനില്ല താനും...), ഒരു നീതിപൂര്‍വകമായ വിചാരണ എനിക്ക് ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നത് കൊണ്ടും, അനാവശ്യമായി അടി വാങ്ങുന്നതില്‍ യാതൊരു രസവും ഇല്ല എന്നത് കൊണ്ടും, ഞാന്‍ പറമ്പിലെ ഓല തടുക്കിനടിയില്‍ അഭയം പ്രാപിച്ചു. അത്യാവശ്യം നനവും സ്ഥലമില്ലായ്മയും ഉണ്ടെങ്കിലും ഉഗ്രരൂപം പൂണ്ട മമ്മിയുടെ കയ്യില്‍ നിന്നും സുരക്ഷിതമായ ഒരിടം എന്ന നിലക്ക് ഞാന്‍ അത് അഡ്ജസ്റ്റ് ചെയ്തു.

എനിക്ക് നിത്യവും സമയാ സമയങ്ങളില്‍ മുടങ്ങാതെയും രോഗ തീഷ്ണത അനുസരിച്ച് കൂടുതലും കിട്ടി കൊണ്ടിരുന്ന “പ്രഹരാദി കഷായം” അളന്നു തരാന്‍ മമ്മി എന്നെ അന്വേഷിക്കാനും തുടങ്ങി. എന്നാല്‍ അധികം വൈകാതെ ഞാന്‍ സ്ഥിരം താവളങ്ങളില്‍ ഒന്നും ഇല്ലെന്നു തിരിച്ചറിയുകയും “ഈ കുരുത്തം കേട്ട ചെക്കന്‍ എവടെ പോയി ആവോ” എന്ന് വേവലാതി പെടാന്‍ വാം അപ്പ്‌ തുടങ്ങി. ഉടനെ അച്ഛമ്മ അവസരം മുതലെടുത്ത്‌ “ചെക്കന്‍ പൊറപ്പെട്ടു പോയിട്ടുണ്ടാവും, എങ്ങന്യാ പുവ്വാണ്ടിരിക്കാ.. അങ്ങനത്ത്യല്ലേ ഇവിടത്തെ ഗുണവത്യാരം.. പട്ടീനെ തല്ലണ പോല്യല്ലേ തല്ലണത്‌”..

നേരം കഴിയുന്തോറും കളി കാര്യായി തുടങ്ങി. എനിക്ക് പുറത്തേക്ക് വരാനുള്ള ആഗ്രഹം കലശലായിരുന്നു. പക്ഷെ പലിശയും പലിശേടെ പലിശേം കിട്ടുംന്ന് ഒറപ്പ് ആയോണ്ട്  അതിനും പറ്റാത്ത സ്ഥിതി. പുറത്ത് അതിനെക്കാള്‍ കലശലായ അന്വേഷണങ്ങളും.. ഒടുക്കം പാമ്പ് വന്നേക്കാവുന്നതും, നനഞ്ഞതുമായ കാലിന്നടിയിലെ മണ്ണിനും, നല്ല പഞ്ഞികിടക്കയുടെ ചെറുചൂടുള്ള പതുപതുപ്പിനും ഇടയിലൊന്നു തെരഞ്ഞെടുക്കാതെ വഴിയില്ല എന്നായപ്പോള്‍  ഞാന്‍ കിടക്ക തന്നെ തിരഞ്ഞെടുത്തു, അതിനു കുറച്ചു വലിയ വില കൊടുക്കേണ്ടി വന്നെങ്കിലും.. ആ വില പേമാരിയായി കാറ്റായി ഇടിമിന്നലായി എന്റെ മേല്‍ മമ്മിയുടെ കയ്യിലെ നല്ല പച്ച പാണലിലൂടെ പെയ്തിറങ്ങുകയും ചെയ്തു.

വാഴപിണ്ടി മരമായിരുന്ന കാലം... 4 പിണ്ടിയും നടുവിലുടെ തുളച്ചു കേറ്റിയ വടിയും കൊണ്ട് കെട്ടിയ ചങ്ങാടത്തില്‍ പാടത്തും പറമ്പിലും പോവുമ്പോ ഷെയ്ക്ക്മാരുടെ യോട്ടിനെക്കാളും ആഡംബരായിരുന്നു.. കൂടുതല്‍ സൌകര്യോള്ള പിള്ളേര്‍ ലോറി ട്യുബും ടയറും വച്ച് “അതുക്കും മേലെ” ഗ്ലാമര്‍ ആക്കി. ഞങ്ങള്‍ നോക്കി നിന്നു.. പിന്നെ ചാമ്പക്കയും വാളം പുളിയും കൊടുത്തു ഇടക്കൊരു “ഫ്രീ റൈഡ്” തരാക്കി..! പൂക്കള്‍ക്ക് നിറവും കാറ്റിന് മണവും ഉണ്ടായിരുന്നൊരു കാലം...

വര്‍ഷത്തില്‍ നിണമണിഞ്ഞു, ഗുരുതി കമിഴ്ത്തിയ പോലെയോഴുകിയ പുഴ പിന്നെ പച്ചയും മഞ്ഞയുമോക്കെയായി നിറം മാറി മാറി ഒഴുകി. ഒരുപാട് തവണ കലിയടങ്ങാതെ, ജീവനെടുത്ത ശരീരങ്ങളെയും കൊണ്ട് വന്നു...  അതിനു പുറകെ കുറെ ദൂരം ഞങ്ങളൊക്കെ ഓടുമായിരുന്നു.. പിന്നെ അവരെ വീണ്ടും യാത്രയാക്കി തിരിച്ചു പോരും.. അന്ന്, ഒരു മരണം ഒരു ദിവസത്തേക്കുള്ള ന്യൂസ്‌ ചാനല്‍ മെറ്റീരിയല്‍ അല്ല.. ഏതോ ഒരു പാവം കരുവന്നൂര്‍ പാലത്തില്‍ നിന്നും  ഒന്നുകില്‍ അടിതെറ്റി.. അല്ലെങ്കില്‍ സ്വയം അറിഞ്ഞു തെറ്റി.. പുഴയുടെ മാറിലേക്ക്‌... അത്രേള്ളൂ.. എല്ലാവര്ക്കും  കാരണങ്ങള്‍ ഉണ്ടായിരുന്നു. വീഴാനും വീഴ്ത്താനും.. പ്രകൃതിക്ക് അതിന്റെ താളവും..

കര്‍ക്കിടകം എന്നും അങ്ങനെ ചിലത് കൂടി കൊണ്ട് വരും. മഴയുടെ നേര്‍ത്ത തിളങ്ങുന്ന പാളിക്കിടയിലൂടെ അത് ഞങ്ങളെ തേടി വന്നിരുന്നു. ആ മഴയെ ഞങ്ങള്‍ പ്രണയിച്ചിരുന്നു.

16 comments:

പരദേശി said...

ഒരു പാട് കാലത്തിനു ശേഷം എനിക്ക് വല്ല്യ നിശ്ചയമില്ലാത്ത ഈ പണി ഞാന്‍ ഒന്നുടെ ശ്രമിക്കുകയാണ്. ഇനി ചെയ്യരുതെന്ന് നേരിട്ട് പറയാന്‍ അങ്ങനെ തോന്നിയാല്‍ മടിക്കണ്ടാട്ടോ.. :)

Unknown said...
This comment has been removed by the author.
Unknown said...

സമയം ഉണ്ടെങ്കീ ...ധൈര്യയീട്ട് തുടങ്ങീക്കോ !!! ഞാൻ ഗാരന്ടീ 😊

Hashu said...

Pani padikkan tuition undayo Anoopetta? ;) evide ennarinjal enikkum onn povanayirunnu!! Entayalum santoshayi, thirichu varav ugranayi! Mazha pinne ennum ente weakness aanu ! Microsoft vittathin ingane oru gunam undayallo :D

Anonymous said...

There s no other place like home... great writing sir :)

Unknown said...

ഒരികലും തിരിച്ചുകിട്ടാത്തസുഖമുള്ളഓര്‍മ്മകള്‍!! പണ്ട്പറഞ്ഞുകേട്ടാപേരുകള്‍വായനയിലൂടെഅറിയുമ്പോള്‍ഒരുസുഖം...ഇനിയുംഎഴുതണം...

Visala Manaskan said...

അലക്കൻ മഴ!!

രസായിട്ട് എഴുതിയിട്ടുണ്ട്. നല്ല ക്ലീൻ വായനയുണ്ടെന്ന് മനസ്സിലാവും. ചില ചില സെന്റൻസുകളൊക്കെ ജ്ജാതി പെടയായിണ്ട്.

ധൈര്യമായി എഴുതണം. മഴ പോലെ കഥ പെയ്യട്ടെ. ആശംസകൾ!

Public Relation Officer said...

Valare valare nannayittundd... Nalla bhashayum... Saralamaaya prayogavum... Nishkkalaghavum, sathyasanthayum choraathe krithyamaayi Anoop thante jeevitham adayaapeduthubbol bhavi oru nalla kathakrithinete janmavum ithil ninnum odaledukkatte ennu prathyaashikkunnu... Thudarugha vakkinte , ezhuthithinte ee maasmarikhatha....

parallels said...

Nostalgic buddy. .....mazhathulliaakki nirthanda..meghagarjjanathode peythirangatte...aashamsakal.. from all of us at GZ. ...

Unknown said...

Navarasangalum aadi thimirtha mazha.. Oru jalachhaya chitram pole manoharam. Ella bhavukangalum..
Keep writing Anoop

Unknown said...

സൂപ്പര്‍......... നെക്സ്റ്റ് വരട്ടെ.........

Kishore said...

അനൂ, അസ്സലായിരിക്കുന്നു....ജീവനുള്ള വാക്കുകൾ...
തിരക്കുപിടിച്ച ഈ പ്രവാസി ജീവിതത്തിന്നിടയിൽനിന്നും ഞങ്ങളെ എല്ലാവരെയും ഒരിക്കൽ കൂടി ഗുഹാതുരത്വം ഉണര്ത്തുന്ന ആ വസന്ത കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്തിനു ഒരുപാടൊരുപാട് നന്ദി...ഇനിയുമെഴുതണം... ആശംസകൾ

മാണിക്യം said...

വീണ്ടും വന്നു അല്ലെ?
മഴ ഇനിയും തുടരട്ടെ എഴുത്തിന്‍റെ ഒരു 'പെരുമഴക്കാലം' പ്രതീക്ഷിക്കുന്നു. ആശ൦സകള്‍...

ബൈജു സുല്‍ത്താന്‍ said...

പൂക്കള്‍ക്ക് നിറവും കാറ്റിന് മണവും ഉണ്ടായിരുന്ന കാലത്തെ സ്മരണകൾക്കായി ഇനിയും കാത്തിരിക്കുന്നു.. ആശംസകൾ!

binus said...

suuuuuuuuuuuuuper

Unknown said...










വായിക്കാനൊരു സുഖ മുണ്ട് എഴുത് നേരമുള്ളപ്പോൾ......