Monday, March 28, 2016

ഒരു കാറ്റിന്‍റെ വഴിയെ...




ഈ മൊബൈല്‍ ഫോണ്‍ എന്ന ന്യൂജെന്‍ ശ്വാസവായു നാട്ടിവതരിച്ച കാലത്തെ കഥയാണ്.. ഒരു പത്തു പതിനെട്ടു കൊല്ലം മുന്‍പ്. മനസ്സമാധാനത്തോടെ ആംചി മുംബായിലും ഗോവയിലുമോക്കെയായി ലൈഫ് എന്‍ജോയ് ചെയ്തോണ്ടിരുന്ന എന്നെയാണ്, “നീ ചില്ലറക്കാരനല്ല.. അതോണ്ട് അവിടെയൊന്നും നിന്ന് സമയം കളയണ്ടാ, ദുബായില്‍ പൊയ്ക്കോളൂ” എന്ന് ഒട്ടും സ്നേഹമില്ലാതെ പറഞ്ഞു പപ്പ തിരിച്ചു നാട്ടിലേക്ക് വിളിച്ചത്. 

നമ്മള്‍ എവിടെ ചെന്നാലും ഭയങ്കര ഭാഗ്യാണല്ലോ.. അതോണ്ട് ഞാന്‍ നാട്ടിലിറങ്ങി വിസക്കുള്ള കാര്യങ്ങള്‍ ശരിയാക്കാന്‍ തുടങ്ങിയപ്പോഴേ അവിടെ റമദാന്‍ ആയി. പിന്നെ തല്ക്കാലം പോയാലും വെറുതെ ഒരു രസത്തിന് വേണെങ്കില്‍ പട്ടിണി കിടക്കാം എന്നല്ലാതെ വേറെ പണിയൊന്നും കിട്ടില്ലാന്നു നാട്ടിലെ ആസ്ഥാന ഗള്‍ഫ്‌കാരും കുഞ്ഞാന്റിയും പറഞ്ഞപ്പോ എന്റെ യാത്ര ഒരു രണ്ടു മാസത്തേക്ക് ഞാന്‍ റീ-സ്കെട്യൂള്‍ ചെയ്തു. (അല്ലെങ്കില്‍ മല മറിച്ചേനെ എന്നല്ല.. എന്നാലും എനിക്കെന്തോ പോലെ “ഒരിത്” ഉണ്ടായിരുന്നു രണ്ട് ദിവസം. പിന്നെ ശരിയായി!)

ഇന്നത്തെ പോലെ സകല അവന്മാരുടെ കയ്യിലും ബുള്ളറ്റ് ഉള്ള കാലല്ല, അതോണ്ട് സെക്കന്റ്‌-ഹാന്റ് ആണെങ്കിലും എന്‍റെ വണ്ടിക്കൊരു ഗ്ലാമര്‍ ഉണ്ടായിരുന്നു നാട്ടില്‍. പിന്നെ കാക്ക, തന്‍-കുഞ്ഞ് etc സെന്റിമെന്റ്സ് വേറെയും. അപ്പൊ കാലത്ത് നേരത്തെ എണീറ്റ് എങ്ങോട്ടെങ്കിലും പോവാന്‍ വഴിയുണ്ടാക്കുക, മമ്മിയെ നിര്‍ബന്ധമായും ഷോപ്പിങ്ങില്‍ സഹായിക്കുക തുടങ്ങിയ വിനോദങ്ങള്‍ ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ ഏറ്റെടുത്തിരുന്നു.. കാശ് കൊടുക്കുന്ന പരിപാടി ഇല്ലാട്ടോ.. മമ്മിക്ക് വെഷമായാലോ.. അതോണ്ടാ.. 

പക്ഷെ ഒരു പാലമിടുന്നതിന്റെ ഭാഗമായി ഞാനെന്നും എന്‍റെ വണ്ടിയില്‍ മൂന്നോ നാലോ ലിറ്റര്‍ പെട്രോള്‍ സ്വീകരിക്കുമായിരുന്നു.. ഒരു കടപ്പാടിന്‍റെ സങ്കടം മമ്മിക്കൊഴിവാക്കാന്‍ മാത്രം...

ചിലവാക്കാന്‍ രണ്ടു മാസം, കയ്യില്‍ അത്യാവശ്യം ഒരിത്തിരി ചില്ലറ (ലാസ്റ്റ് ജോലിയില്‍ നിന്ന് ബാക്കിയായത്), ഒരു ബൈക്ക്,വെയിലിനിത്തിരി ചൂട് കുറവും. ഇതൊക്കെ പോരെ എന്‍റെ മാഷെ ജീവിതം സുന്ദരമാവാന്‍, കുറച്ചു കാലത്തേക്കെങ്കിലും... 

എന്നാലും ജെനറലി ഞാന്‍ അതുവരെ ഉണ്ടാക്കിയ “അത്ര വൃത്തി കെട്ടവനോന്നുമല്ല” എന്നാ ഒരു ഇമേജ് കൂടുതല്‍ വഷളാവാതെ നോക്കുന്നതിന്‍റെ ഭാഗമായി ഒരു ജോലിക്ക്, വിസ വരുന്നത് വരെ മാത്രം, അന്വേഷണം തുടങ്ങി. മാത്രല്ല കയ്യിലെ “ദെമ്പടി” മെല്ലെ കുറയാനും തുടങ്ങിയിരുന്നു.. ആത്മാഭിമാനം മൂലം പപ്പയോടോ മമ്മിയോടോ ചോദിക്കാന്‍ മടിച്ചിട്ടോന്നുമല്ല, ചുമ്മാ വെറുതെ തെണ്ടി നടക്കുന്നതിനു അവരുടെ വായിലിരിക്കുന്നത് കൂടെ കേക്കണ്ടാല്ലോന്നു കരുതി. അത്രേള്ളൂ... 

തൃശ്ശൂര്‍ക്ക് പോയത് എന്‍റെ കസിന് കുറച്ചു ഷോപ്പിങ്ങിനാണ്. പെട്രോള്‍, ഫുഡ്‌ & ബീവറേജ് എന്നിത്യാദി ചെറിയ ഉപകാരങ്ങള്‍ ഉണ്ട് താനും. തിരിച്ച് വരും വരുമ്പോള്‍ കാസിനോയില്‍ ഒരു ഇന്റര്‍-വ്യൂ എന്ന് കേട്ടു കയറി. നഷ്ടപെടാനോന്നുമില്ലാത്തവനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല എന്നാ ചങ്കൂറ്റമാണ് ഏതു ഇന്റര്‍-വ്യൂന്‍റെയും, ഫൂള്‍- പ്രൂഫ്‌ വിജയമന്ത്രം എന്ന്, അന്നും എന്നും എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് പതിവുപോലെ മുംബയിലും വടക്കേ ഇന്ത്യയിലും ഞാന്‍ കുഴിച്ചെടുത്ത പെട്രോളിന്റേയും അതില്‍ വറുത്തെടുത്ത പപ്പടത്തിന്‍റെയും കണക്കും, കൂട്ടത്തില്‍ “ഇതൊക്കെ എന്ത്” എന്ന സലിംകുമാര്‍ പിന്നീട് എന്നെ കോപ്പിയടിച്ച ആറ്റിറ്റ്യൂടും കൂട്ടിക്കുഴച്ച് ഞാനൊരു പണി തരാക്കി, പിന്നെ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ ഭീമനായി നമ്മുടെ മനസ്സാക്ഷിയെ വരെ സ്വാധീനിക്കും വരെ വളര്‍ന്ന മൊബൈല്‍ ഫോണ്‍ കമ്പനികളിലോന്നില്‍..

അയ്യപ്പാസിന്‍റെ കഥ പറഞ്ഞപോലെ പുറംകാഴ്ചക്ക് ചെറുതെങ്കിലും വിഗ്രഹങ്ങള്‍ ഏറെയുള്ള ഒരു സുഖമുള്ള ചുറ്റമ്പലം തന്നെയായിരുന്നു ആ ഓഫീസ്. 

കാണാന്‍ കൊള്ളാവുന്നവരും ബോയ്‌ ഫ്രണ്ട് ഉള്ളതുമായ പെണ്‍കുട്ടികളെ എനിക്ക് വലിയ കാര്യാണ്, കാരണം ‘അല്ലെങ്കില്‍ അവരെന്നെ കേറി പ്രേമിച്ചു കളയുമോ, പിന്നെ അതൊക്കെ പ്രശ്നാവില്ലേ, അതൊക്കെ മോശല്ലേ’ എന്നൊക്കെ കരുതീട്ടൊന്നുമല്ല. ഒന്നും നടക്കില്ല എന്നുറപ്പാണെങ്കില്‍ വെറുതെ ഇമ്പ്രെസ്സ് ചെയ്യാന്‍ നടന്നു ചെരിപ്പ് തേയില്ല, നേരെ ചൊവ്വേ വര്‍ത്തമാനം പറയേം ചെയ്യും. അത്രേള്ളൂ..
അതെന്തായാലും എനിക്കൊരു ചങ്ങാതിയെ കിട്ടി, പേര് സൗമ്യ. അവള്‍ക്ക് വേറെ ബോയ്‌ ഫ്രണ്ട് ഉണ്ടായിട്ടൊന്നുമല്ല, ഒടുക്കത്തെ ഗ്ലാമര്‍ ആയിരുന്നു ആ കൊച്ചിന്. എനിക്കൊരു അവസരവും കിട്ടില്ലാന്ന് ഉറപ്പായതോണ്ട് എനിക്ക് അവളെ കണ്ടപ്പോള്‍ ഒരു പെടപ്പും വന്നില്ല്യ. എന്നും  ദിവസത്തിന്‍റെ പകുതി ഒരു കൂട്ടുകാരീടെ കാര്യം പറഞ്ഞു കഴിഞ്ഞ സൗമ്യ ഒരു ദിവസം എന്നോട് പറഞ്ഞു, അനൂപേ എന്റെ ഫ്രണ്ട് ഇവിടെ ജോയിന്‍ ചെയ്യാണ് അടുത്ത 8thന്. ഒരുപാട് തവണ കേട്ട പേരും വിശേഷങ്ങളും ആയിരുന്നെങ്കിലും പതിവില്ലാതെ അന്നോരിത്തിരി നെഞ്ചിടിച്ചു എനിക്ക്. 

അങ്ങനെ ഒടുവില്‍ ആനയാണ്, ചേനയാണ് എന്നൊക്കെ പറഞ്ഞ ആ ദിവസം വന്നു. ഒരു ജൂണ്‍ 8 തിങ്കളാഴ്ച. പിന്നീടുള്ള എന്‍റെ ജീവിതനിയോഗങ്ങള്‍ക്ക് കാര്യവും കാരണവുമായി എന്‍റെ ദിവസങ്ങളിലേക്ക് ഞാന്‍ ചോദിക്കാതെ വന്ന ആ തിങ്കളാഴ്ച ഞാന്‍ പിന്നെ മറന്നിട്ടില്ല. 

കളഭകുറിയിട്ട്, ഫ്ലാറ്റ് ഹീല്‍സ് ചെരുപ്പില്‍, കൊലുന്നനെ, ചന്ദന നിറത്തില്‍, അല്പം ആടിയാടി നടന്നു വന്ന പെണ്‍കുട്ടി. ആദ്യം എനിക്ക് മഞ്ചുവാര്യരുടെ രൂപം തോന്നി പിന്നെ തോന്നി, ഛെ അല്ല പേരറിയാത്ത വേറെ ഒരു നടിയുടെ ചായ ആണല്ലോ?  

നിറം എന്തായാലും വടിച്ചരച്ച ചന്ദനം എടുത്തു നേരെ നെറ്റിയില്‍ പുരട്ടുമ്പോഴുള്ള ഒരു തണുപ്പില്ലേ.. അതുപോലൊരു കുളിരെന്‍റെ ഉള്ളിലേക്ക്, അവളെ കണ്ടപ്പോഴോക്കെയും ഇറങ്ങാന്‍ തുടങ്ങിയെങ്കിലും, സെയില്‍സ് മാനേജറില്‍ നിന്നും ഒരു പൊടിക്കും താഴെ വരാന്‍ പറ്റാത്തത് കൊണ്ട്, ശരിക്കും ചാണ്ടിക്കും പിണറായിക്കും നടുവില്‍ പെട്ട PC-യെ പോലെ ആയി ഞാന്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ.. (വെറുതെയല്ല മൂപ്പരുടെ മണ്ഡലം “പൂഞ്ഞാര്‍” ആയിപ്പോയത്).   
തുടക്കം അതൊരു തമാശ... കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവിനോട് സെയില്‍സ് ഫിഗേര്‍സ് ചോദിക്കുന്ന നിര്‍ദോഷമായ നേരംപോക്ക്.
പിന്നെ അതൊരു സൗഹൃദമായി. ചിലപ്പോഴൊക്കെ നമുക്ക് സമയം തിരിച്ചറിയാതെ സംസാരിക്കാനാവുന്ന കൂട്ടുകാരുണ്ടാവും. അങ്ങനെയെന്തോ ഒന്ന്. 

ഓഫീസിലെ സമയം കഴിഞ്ഞും കുശലാന്വേഷണങ്ങള്‍ വൈകി രാത്രിയിലെക്കും പലപ്പോഴും ഓഫീസിനു മുന്‍പേ രാവിലെ പോലും “വെറുതെ” സംസാരിക്കുന്നതിലെക്കും നീങ്ങി. ഉറക്കം അങ്ങനെ നിര്‍ബന്ധമുള്ള കാര്യമൊന്നുമല്ലെന്ന്‍ എനിക്ക് ആ കാലത്ത് പിടികിട്ടി. എന്നാലും വീട്ടില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടൊഴിവാക്കാന്‍, ഞാന്‍ ഫോണ്‍ റിങ്ങര്‍ ഓഫ്‌ ചെയ്തു വച്ചു... നമ്മളാല്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍.. അല്ലാതെ മമ്മിയെ പേടിച്ചോന്നുമല്ല, സത്യം.. 

പക്ഷെ ഒരിക്കല്‍ എന്നോട് “സംസാരം കഴിഞ്ഞാല്‍ റിങ്ങര്‍ ഓണ്‍ ചെയ്യണം, ഫോണ്‍ തിരികെ ശരിക്കു വക്കുകയും വേണം” എന്ന് മമ്മി പറഞ്ഞപ്പോള്‍ ഞാന്‍ ചമ്മിയോന്നുമില്ല.. വെറുതെ എന്തിനാ.. 

ദൈവസഹായം ആ കുട്ടീടെ അച്ഛന്റെ രൂപത്തിലും വന്നു, ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍ BSNL സ്റ്റാഫ്‌ എന്ന നിലയില്‍ അദ്ദേഹത്തിനു കിട്ടിയ ഫ്രീ ഫോണ്‍ കണക്ഷന്‍റെ രൂപത്തില്‍. അതിനൊക്കെ ഒരു പരിധി ഉണ്ടെന്നു ഞങ്ങള്‍ പിന്നെ തെളിയിച്ചു, അത് വേറെ കഥ.. എന്തായാലും അടുത്ത ഒന്ന്-രണ്ടു മാസം രാത്രി ഉറങ്ങിയാലും ഇലെങ്കിലും കാലത്തെണീറ്റ് ആത്മാര്‍ത്ഥമായി” ജോലിക്ക് പോവാന്‍ പറ്റും എന്നെനിക്ക് മനസ്സിലായി.. പിന്നൊരിക്കലും  നടന്നില്ലെങ്കിലും..

കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളോട് കെട്ടാമോ എന്ന് ചോദിക്കാന്‍ മാത്രം മണ്ടനാണോ ഞാന്‍.. നോ വേ.. (എന്തിനാ വെറുതെ.. ഏത്!)
അതോണ്ട് ഞാന്‍ എന്‍റെ ഒരു കൂട്ടുകാരന്‍റെ പ്രൊഫൈല്‍ വച്ച് ഒരു കല്യാണാലോചനയുടെ കാര്യം പറഞ്ഞപ്പോ അവള്‍ “സ്വന്തം കാര്യം പറഞ്ഞതാല്ലേ” എന്ന് ചോദിച്ചപ്പോ ഒരു പാട്ട ലഡ്ഡു മൊത്തം പൊട്ടി എന്‍റെ മേലാസകലം !!

മൊബൈല്‍ ഫോണ്‍ കമ്പനിയിലെ ജോലി എന്ന വകയില്‍ ആദ്യം എന്‍റെ കയ്യില്‍ കിട്ടിയ ഫോണിന് ഏതാണ്ട് നമ്മുടെ പഴയ ഇന്‍സ്ട്രമെന്റ് ബോക്സിന്‍റെ അത്ര വലുപ്പം വരും. പഴയ പാനസോണിക് കോഡ്-ലെസ്സ് ഫോണ്‍ കണ്ടിട്ടുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാവും. ഏതാണ്ടാ പരുവത്തിലുള്ള ഒരു സാധനം. 

സ്വയരക്ഷക്ക് കൂടി ഉപയോഗിക്കാം എന്നത് കൊണ്ട് തികച്ചും ഉപകാരപ്രദമായ ഒരു വസ്തു. വച്ചൊരു കീറാ കീറ്യാല്‍ ഏതു  ഗുണ്ടയും ഒരു സെക്കന്‍റില്‍ ഫ്ലാറ്റ് ആവണപോലത്തെ ഒരു പീസ്.
പക്ഷെ അത് വച്ചുള്ള വാര്‍ത്താവിനിമയം പലപ്പോഴും “വെല്ലുവിളികള്‍” നിറഞ്ഞതായിരുന്നു എങ്കിലും.. 

സിനുവിന്‍റെ ഭാഷയില്‍ ഗേറ്റില്‍ ചാരി ഒരു കാല്‍ ഗേറ്റില്‍ കയറ്റി വച്ച് നായ ഒന്നിന് പോണ സ്റ്റൈലില്‍, (എന്ന് വച്ച അതന്നെ.. പോസ്റ്റ്ങ്കാലുമ്മേ മോഹന്‍ലാലിന്റെ പോലെ ഒരു സൈഡ് ചരിച്ച്, ഇമ്മടെ റോക്കി പൂശണ പൂശന്നെ.. അല്ലാണ്ടെത്തൂട്ടാ ഗഡീ.!) നിന്നാ മാത്രേ ഞങ്ങടെ വീട്ടില്‍ മൊബൈല്‍ സിഗ്നല്‍ കിട്ടാന്‍ ചാന്‍സ് ഉണ്ടായിരുന്നുള്ളൂ.. 

എന്നിട്ടും പലപ്പോഴും ഞാന്‍ ആ വഴി തന്നെ തെരഞ്ഞെടുത്തു. എന്‍റെ ആ നില്‍പ്പിന്‍റെ അപകടകരമായ സാധ്യതകളെ, പലരും പലവട്ടം സംശയത്തോടെ നോക്കി, പിന്നെ “നല്ലൊരു ചെക്കനായിരുന്നു..” എന്ന് ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു ആ വഴി കടന്നു പോയിട്ടുണ്ട്. 

അവര്‍ക്കറിയില്ലലോ എന്‍റെ സാറെ, പൂത്തോള് നിന്ന് കരുവന്നൂര്‍ പുഴ വഴി എന്‍റെ വീട്ടിലേക്ക് വീശുന്ന ഒരു പ്രത്യേകതരം കാറ്റിനെപ്പറ്റി.. 

നൂറ്റാണ്ട് ഒന്ന് മാറിമറയുന്ന തിരക്കില്‍ ആ കാറ്റ് ഞാനെന്‍റെ കൂടെ കൂട്ടി.. ഇന്നെക്കും എന്നേക്കും കൂട്ടിനായി... ആ തിങ്കളാഴ്ചയില്‍ നിന്ന്‍ ഇന്നേക്ക് അങ്ങനെ ഇന്നേക്ക് 18 വര്‍ഷം!! കാറ്റിനു രൂപം മാറിയും മറിഞ്ഞും വന്നു. അതിപ്പോ രണ്ടിളം തെന്നല്‍ കൂടെ ചേര്‍ന്നൊരു സുഗന്ധമുള്ള കാറ്റായി പലപ്പോഴും ഒരു കൊടുങ്കാറ്റ് ആയും എനിക്ക് ചുറ്റും...
-----------------------------------------------

ഒന്നര പതിറ്റാണ്ടിനിപ്പുറം ദൂരങ്ങള്‍ അളക്കുന്ന മാര്‍ഗങ്ങള്‍ ഏറെ. പക്ഷെ ഒരു സോഫയുടെ ദൂരങ്ങള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടളക്കാന്‍ ശ്രമിക്കുമ്പോള്‍ കുടുംബങ്ങളിലെ ദൂരങ്ങള്‍ കുറയുന്നോ കൂടുന്നോ.. എനിക്കറിയില്ല... സെല്‍ഫിയില്‍ നമ്മള്‍ നമ്മളെ മാത്രം കാണുമ്പൊള്‍ ചുറ്റുമുള്ള ഒരു ലോകത്തിനെ നമ്മള്‍ മറന്നു പോവുന്നോ. അറിഞ്ഞൂടാ..
സ്ഥായിയായത് മാറ്റം മാത്രമാണെന്നത് പറഞ്ഞതാരോ. 

കാരണങ്ങള്‍ക്കൊപ്പം ഓര്‍മകളും കൂട്ടായിരിക്കട്ടെ.. 
ആള്‍ക്കൂട്ടങ്ങളില്‍ തനിച്ചാവുമ്പോള്‍ കൂട്ടിനുണ്ടാവാന്‍ ഈ ഇളം തെന്നലുകള്‍ എനിക്ക് ധൈര്യമാണ്, ആശ്വാസമാണ്. നടുക്കടലുകളില്‍ ദൂരങ്ങള്‍ താണ്ടാന്‍ ബാക്കിയാവുമ്പോള്‍ ഈ കാറ്റുകള്‍ ദിശയും കരുത്തുമാണ്... ജീവിതം സുഖാണ്... 

വാല്‍കഷ്ണം: പാതി തമാശയായും പാതി കാര്യമായും രാജി ഒരിക്കല്‍ പറഞ്ഞപോലെ “ജീവപര്യന്തം ആണെങ്കില്‍ പോലും പണ്ടേ കഴിഞ്ഞേനെ”... എന്നിട്ടും പരോളില്ലാതെ ഞങ്ങള്‍ മുന്നോട്ട്...

2 comments:

sr55vin said...

Gooood oneee.......

Hashu said...

Have always wanted to know the story! Raji chechi rocks always😍